ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ നെറികേടുകളെ ചോദ്യംചെയ്തേനെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ആലപ്പുഴ തിരുവമ്പാടി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിനോട് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ കൊള്ളനടക്കുമ്പോൾ, പാർട്ടി അരുതാത്ത വഴിയിലൂടെ പോകുമ്പോൾ ചോദ്യം ചെയ്യാൻ വിഎസ് ഉണ്ടായിരുന്നു.
വി.എസിന്റെ അഭാവത്തിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സീനിയറായിട്ടുള്ള നേതാവാണ് ജി. സുധാകരൻ. സുധാകരൻ കുറെക്കാലമായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സുധാകരനെ മന്ത്രിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. അയ്യന്റെ സ്വർണം കട്ടവർക്ക് ജനകീയ കോടതിയിൽ ശിക്ഷ ലഭിക്കും. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതെ മഹാപ്രളയം ഉണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ചത് ഇന്നത്തെ മന്ത്രിയാണ്. മുഖ്യമന്ത്രി അതിന് മറുപടി നൽകുന്നില്ല.
വ്യാജശബ്ദ സന്ദേശമാണെങ്കിൽ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല. കൃത്യമായും കൃഷ്ണൻകുട്ടിയുടെ ശബ്ദമായിരുന്നു അത്. നൂറിലധികം അധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും. യുഡിഎഫ് തരംഗമാണ്.
കേരളത്തെ വിലക്കു വാങ്ങാമെന്നാണ് ബിജെപി വിചാരിക്കുന്നത്. ജനങ്ങളുടെ മനസ് വാങ്ങൻ പറ്റില്ല. കേരളം നിങ്ങൾക്ക് ചേരുന്ന സംസ്ഥാനമല്ലെന്ന് മാത്രമേ ബിജെപിക്കാരോടു പറയാനുള്ളൂ.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേ സ്ഥാനാർഥി ഈ പരിശ്രമം നടത്തിയിരുന്നു. എ ക്യാറ്റഗറി മണ്ഡലമെന്ന് പറഞ്ഞ് പണം ഒഴുക്കുകയാണ്. ഇതിൽ ഇലക്ഷൻ കമ്മീഷൻ മിണ്ടുന്നില്ല. തെളിവുകൾ പുറത്തു വന്നിട്ടും നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.